|
Posted Mar 11, 2014, 2:54 PM
|
|
Registered User
|
|
Join Date: Aug 2009
Posts: 1,226
|
|
Quote:
തിരുവനന്തപുരം അനന്തം; സാധ്യതകൾ
Sujeesh K S | Story Dated : 5-December-2013
നിത്യഹരിത നഗരം, ഏഴു കുന്നുകളുടെ നഗരം, തലസ്ഥാന നഗരം, ഭരണ സിരാകേന്ദ്രം തുടങ്ങി ഒട്ടേറേ വിശേഷണങ്ങളുണ്ട് തിരവനന്തപുരത്തിന്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം ജില്ല വ്യത്യസ്തമായ സംസ്കാരങ്ങൾ കൊണ്ടും ഭൂമിശാസ്ത്രപരമായ സ്ഥാനം കൊണ്ടും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തിരക്കേറിയ വാണിജ്യ മേഖലകളും പ്രധാന ഗവൺമെന്റ് സംവിധാനങ്ങളുടെ കേന്ദ്രങ്ങളും ഇവിടെയാണ്. നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി `നിത്യ ഹരിത നഗരം' എന്ന് തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത് പ്രകൃതി വിഭവങ്ങളുടെയും വാണിജ്യ വിഭവങ്ങളുടെയും സാധ്യത മനസിലാക്കിയതുകൊണ്ടാണ്. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരവും ഏറ്റവും വലിയ നഗരവും തിരുവനന്തപുരമാണ്. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഹോട്ടസ്റ്റ് ഐടി ഡെസ്റ്റിനേഷനുകളിലൊന്നായ തിരുവനന്തപുരമാണ് സംസ്ഥാനത്തെ സോഫ്റ്റ് വെയർ കയറ്റുമതിയിൽ 80% സംഭാവന ചെയ്യുന്നത്. ഐടി വ്യവസായ രംഗത്തു മാത്രമല്ല ടൂറിസം, പിൽ ഗ്രിം ടൂറിസം, ആരോഗ്യ ടൂറിസം, മറ്റു വ്യവസായ സംരംഭങ്ങൾ, വിഴിഞ്ഞം തുറമുഖാധിഷ്ഠിത വ്യവസായങ്ങൾ, ഗതാഗത വികസനം തുടങ്ങിയ നിരവധി മേഖലകളിൽ വികസന വീക്ഷണമുള്ള തലസ്ഥാനമെന്ന ഖ്യാതിയും തിരവനന്തപുരത്തിനു സ്വന്തം. ജില്ലയുടെ വികസന സ്വപ്നങ്ങളിലേക്കും പെരുമകളിലേക്കും കടന്നുചെല്ലുകയാണ് ഇത്തവണ എമർജിങ് കേരള.
ഏഴു കുന്നുകളുടെ ചരിത്രം
ബ്രിട്ടീഷുകാരാണ് തിരുവന്തപുരത്തെ ഏഴു കുന്നുകളുടെ നഗരമെന്ന് ആദ്യമായി വിശേഷിപ്പിച്ചത്. കനകക്കുന്ന്, കുടപ്പനക്കുന്ന്, കുറുവാലിക്കുന്ന്, പൂഴിക്കുന്ന്, പരുത്തിക്കുന്ന്, പരവൻകുന്ന്, തിരുമലക്കുന്ന് എന്നീ പ്രദേശങ്ങളാണ് ജില്ലയെ ഈ വിശേഷണത്തിന് അർഹമാക്കിയത്. തിരുവനന്തപുരം എന്ന പേരിനു പിന്നിലും ഒരു ചരിത്രമുണ്ട്. വടക്കു മുതൽ തെക്കു വരെ ഏറെ പ്രശസ്തമായ വൈഷ്ണവ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അനന്തശയന പ്രതിഷ്ഠയുള്ള ശ്രീപത്മനാഭസ്വാമിക്ഷേത്രം തിരുവനന്തപുരത്തെ വ്യത്യസ്തമാക്കുന്നുണ്ട്. അതിനാൽ ശ്രീ പത്മനാഭന്റെ മണ്ണെന്നും, അനന്തശയനമായതിനാൽ അനന്തപുരം, അനന്തപുരി എന്നൊക്കെയും ജില്ലയെ വിശേഷിപ്പിക്കുന്നു. ഈ വാക്കുകളോട് ബഹുമാനപൂർവം തിരു ചേർന്ന് പിന്നീട് തിരുവനന്തപുരമായി എന്നാണ് വാമൊഴിയായി പ്രചരിക്കുന്ന ചരിത്രം.
ആര്യന്മാരുടെ അധിനിവേശത്തിനു ശേഷം തിരുവനന്തപുരം ഭരിച്ചിരുന്നത് ആര്യ രാജാക്കന്മാരായിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കവും ഗരിമയുമുള്ള നഗരത്തിന്റെ ചരിത്രത്തിൽ എഡി 10ാം നൂറ്റാണ്ട് ഏറെ പ്രധാന്യം അർഹിക്കുന്നുണ്ട്. വേണാട് രാജവംശത്തിന്റെ കീഴിലായിരുന്ന തിരുവനന്തപുരം തിരുവിതാംകൂറിന്റെ ഭാഗമാകുകയായിരുന്നു. 1684ൽ ഉമയമ്മ റാണിയുടെ കാലത്താണ് തിരുവനന്തപുരത്തു നിന്നും 32 കിലോ മീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് എന്ന പ്രദേശത്ത് സംസ്ഥാനത്ത് ആദ്യമായി ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ടത്. മാർത്താണ്ഡ വർമ നടത്തിയ ചരിത്ര പ്രസിദ്ധമായ തൃപ്പടിദാനം ഉൾപ്പടെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കും പോരാട്ടങ്ങൾക്കും തലസ്ഥാനം സാക്ഷിയായി.
നഗരവൽക്കരണത്തിന്റെ കാലഘട്ടത്തിലേക്ക്
നഗരം ആധുനികതയുടെ ആദ്യ ചുവടുവയ്പ്പുകൾ നടത്തിയത് 1729ൽ മാർത്താണ്ഡവർമ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണാധികാരി ആയതിന് ശേഷമാണ്. കുളച്ചൽ യുദ്ധത്തിൽ ബ്രീട്ടീഷുകാരെ തോൽപ്പിച്ചതും, ടിപ്പുവിനെ വടക്കോട്ടു പലായനം ചെയ്യിച്ചതും ഇതേ രാജാവു തന്നെ. 1745ലാണ് തിരുവനന്തപുരം, തിരുവിതാംകൂറിന്റെ തലസ്ഥാനമായത്. 19-ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ, സ്വാതിതിരുനാൾ മഹാരാജാവും ആയില്യം തിരുനാൾ മഹാരാജാവും രാജ്യം ഭരിച്ചിരുന്ന സമയത്താണ് പട്ടണത്തിന്റെ സുവർണ കാലഘട്ടം എന്നു പറയാവുന്നത്.
സ്വാതിതിരുനാളിന്റെ കാലഘട്ടത്തിലാണ് ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയം(1834), നക്ഷത്രനിരീക്ഷണാലയം (1837) എന്നിവ നിർമിച്ചത്. ആയില്യം തിരുനാളിന്റെ കാലഘട്ടത്തിൽ ജനറൽ ആശുപത്രി (1839), ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട്, മാനുസ്ക്രിപ്റ്റ് ലൈബ്രറി, യൂണിവേഴ്സിറ്റി കോളേജ് (1873) എന്നിവ സ്ഥാപിച്ചു. സംസ്കൃത കലാലയം, ആയുർവേദ കോളേജ്, ലോ കോളേജ് എന്നിവ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് സ്ഥാപിച്ചത്. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് നഗരം സാക്ഷ്യം വഹിച്ചു. 1904ൽ സ്ഥാപിച്ച ശ്രീമൂലം അസംബ്ലി ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ, ജനങ്ങൾ തിരഞ്ഞെടുത്ത നിയമസഭാ സമിതി. ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയതും ഇതേ രാജവംശം തന്നെ.
1949ൽ തിരുകൊച്ചി സംയോജന സമയത്ത് തിരുവിതാംകൂറിലുണ്ടായ മൂന്ന് റവന്യൂ ഡിവിഷനുകളിൽ ഒന്ന് മാത്രമായിരുന്നു തിരുവനന്തപുരം. സംയോജനത്തിനുശേഷം റവന്യൂ ഡിവിഷനുകൾ ജില്ലകളായി മാറി. ദിവാൻ പേഷ്കാർ ജില്ലാ കളക്റ്ററായി. അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവൻകോട് താലൂക്കുകൾ അടിസ്ഥാനപരമായി തമിഴ് സംസാരിക്കുന്ന സ്ഥലങ്ങളായതിനാൽ തമിഴ്നാടിനോട് ചേർക്കപ്പെട്ടു. 1956 നവംബർ ഒന്നിനു കേരളസംസ്ഥാനം രൂപവൽക്കരിച്ചപ്പോൾ തിരുവനന്തപുരം അതിന്റെ തലസ്ഥാനമായി മാറി.
നഗരത്തിന്റെ മുഖമുദ്ര പത്മനാഭ സ്വാമി ക്ഷേത്രമാണ്. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണ് ഇവിടുത്തെ പ്രതിഷ്ഠ. 1991 വരെ തിരുവനന്തപുരം ഔദ്യോഗികമായി `ട്രിവാൻഡ്രം' ആയിരുന്നു. അതിനു ശേഷം, സർക്കാർ ഉത്തരവു പ്രകാരം, എല്ലായിടത്തും `തിരുവനന്തപുരം' എന്നുതന്നെ ഉപയോഗിക്കുന്നു.
നിക്ഷേപ സാധ്യതകളിലേക്ക്
വൈവിധ്യവും സവിശേഷതകളുമുള്ള ഭൂപ്രകൃതിയോട് കൂടിയ തിരുവനന്തപുരം ജില്ലയ്ക്ക് നിക്ഷേപ സാധ്യതകൾ അനവധിയാണ്. ഐടി, ടൂറിസം, ബയോടെക്നോളജി, ടെക്സ്റ്റൈൽ, ഇൻഫോടെയ്ൻമെന്റ് എന്നീ മേഖലകളിലെല്ലാം അനന്തസാധ്യതകളാണ് ജില്ലയ്ക്കുള്ളത്. എന്നാൽ ഇതുവരെ ഈ നിക്ഷേപ സാധ്യതകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ ജില്ലയ്ക്കു സാധിച്ചിട്ടില്ല. ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന വിഴിഞ്ഞം പദ്ധതിയുടെയും ടൂറിസം സാധ്യതകളുടെയും കാര്യം മാത്രം കണക്കിലെടുത്താൽ ഇതു വ്യക്തമാകും. വിഴിഞ്ഞം പദ്ധതി നീണ്ടുപോകുന്നത് പ്രദേശവാസികളിൽ ഏറെ നിരാശ സൃഷ്ച്ചിട്ടുണ്ട്. വിഴിഞ്ഞം പ്രദേശത്തു താമസിക്കുന്ന ഏറെ പ്രായംചെന്ന ഒരാളുടെ വാക്കുകൾ കടമെടുത്താൽ മതി പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തിന്റെ ശുഷ്കാന്തി മനസിലാകും. `ബ്രിട്ടീഷുകാർ നാടുവിട്ടു പോയതിൽ എനിക്കിന്ന് നിരാശയുണ്ട്, എന്റെ ചെറുപ്പത്തിൽ വിഴിഞ്ഞം പ്രദേശത്തു വന്ന് പ്രകൃതിദത്ത തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് അവർ പഠിച്ചിരുന്നു. എന്നാൽ വൈകാതെ ഇന്ത്യ സ്വതന്ത്രയായി. പിന്നീടു വന്നവർ എല്ലാവരും വിഴിഞ്ഞം പദ്ധതിയെന്നു പറഞ്ഞെങ്കിലും നടപ്പിലാക്കി കണ്ടില്ല`. ഇതേ അഭിപ്രായം പങ്കുവയ്ക്കുന്ന നിരവധി സമകാലികരെ നമുക്കു ജില്ലയിൽ കാണുവാൻ സാധിക്കും. കലവറകളില്ലാത്ത സാധ്യതകളുള്ള നിരവധി മേഖലകൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതു വഴി ജില്ലയെ വ്യവസായിക രംഗത്തും തലസ്ഥാനമായി മാറ്റാൻ സാധിക്കും.
കേരളത്തിന്റെ ഐടി ഹബ്
കേരളത്തിന്റെ ഐടി ഹബ്ബായ തിരുവനന്തപുരം സംസ്ഥാനത്തിന്റെ സോഫ്റ്റ്വെയർ കയറ്റുമതിയിൽ 80% ശതമാനം പങ്കും വഹിക്കുന്നു. രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഹോട്ടസ്റ്റ് ഐടി ഡെസ്റ്റിനേഷനുകളിലൊന്ന് തിരുവനന്തപുരമെന്ന് മനസിലാകുമ്പോഴാണ് ഐടി മേഖലയിൽ ജില്ല കൈവരിച്ച പുരോഗതിയും പ്രഭാവവും മനസിലാകുക. രാജ്യത്തെ ആദ്യ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ടത് തിരുവനന്തപുരത്താണ്. 350 ഏക്കർ വിസ്തൃതിയിൽ 40 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ടെക്്നോപാർക്കിൽ 230 കമ്പനികൾ പ്രവർത്തിക്കുന്നു. 40,000 ഐടി പ്രൊഫഷണലുകൾ ഇവിടെ ജോലി ചെയ്യുന്നു. വളരെ പതുക്കെയായിരുന്നു ടെക്നോപാർക്കിന്റെ വളർച്ച. അയൽ സംസ്ഥാനങ്ങളുടെ മുന്നേറ്റം കണ്ട് പിന്നീടു നടത്തിയ പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഐടി വ്യവസായത്തിൽ തരക്കേടില്ലാത്ത നിക്ഷേപം നടത്താൻ നമുക്ക് കഴിഞ്ഞത്.
ടെക്നോപാർക്കിനു മാത്രം 3500 കോടി രൂപയുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചുവെന്ന് കണക്കാക്കപ്പെടുന്നു. ടെക്നോപാർക്കിന്റെ മൊത്തം വിറ്റുവരവ് മുൻവർഷത്തെ അപേക്ഷിച്ച് 280 കോടി രൂപ വർധിക്കുകയും ചെയ്തു. 1991ൽ ടെക്നോപാർക്ക് സ്ഥാപിച്ചതു മുതലാണ് തിരുവനന്തപുരം ലോകനിലവാരത്തിലുള്ള ഒരു വിവരസാങ്കേതിക തൊഴിൽകേന്ദ്രമായി വളരാൻ തുടങ്ങിയത്. ഇന്ന് വിവര സാങ്കേതിക വിദ്യ, അനുബന്ധസേവനങ്ങൾ എന്നിവയിലെ ഏറ്റവും മികച്ച രണ്ടാംവിഭാഗ മെട്രോ നഗരമായി തിരുവനന്തപുരം മാറിയിട്ടുണ്ട്. മനുഷ്യവിഭവ ശേഷിയിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്തുള്ള നഗരമായും തിരുവനന്തപുരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബഹുരാഷ്ട്ര കമ്പനികളായ ഇൻഫോസിസ്, ടിസിഎസ്, യുഎസ്ടി ഗ്ലോബൽ, ഐബിഎസ് സോഫ്റ്റ്വെയർ സർവീസസ്, ഏണസ്റ്റ് ആൻഡ് യംഗ്, അലിയൻസ് കോൺഹിൽ, ടൂൺസ് അനിമേഷൻ ഇൻഡ്യ, എംസ്ക്വയേഡ് തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങൾ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നുണ്ട്.
ടൂറിസം
സേവന മേഖല കഴിഞ്ഞാൽ ജില്ലയുടെ സാമ്പത്തിക രംഗത്ത് മുഖ്യ സംഭാവന നൽകുന്ന ഒന്നാണ് ടൂറിസം. മെഡിക്കൽ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയിൽ തിരുവനന്തപുരം ആഗോളതലത്തിൽ അറിയപ്പെടുന്ന ഡെസ്റ്റിനേഷനാണ്. അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായിട്ടുണ്ട്. ശ്രീ ചിത്ര, ആർസിസി തുടങ്ങിയ പ്രശസ്ത സർക്കാർ ആശുപത്രികളും കിംസ്, എസ്യുടി, കോസ്മോ, ജീജീ, അനന്തപുരി തുടങ്ങി പ്രശസ്തമായ സ്വകാര്യ ആധുനിക ചികിത്സാ കേന്ദ്രങ്ങളും തിരുവനന്തപുരം നഗരത്തിനുള്ളിലുണ്ട്. ബീച്ച് റിസോർട്ടുകൾ, മലയോര സുഖവാസ കേന്ദങ്ങൾ എന്നിവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും മെഡിക്കൽ ടൂറിസത്തിനു സംഭാവനകൾ നൽകാൻ പോന്നതാണ്. അതിനേക്കാളുപരി ലോകസഞ്ചാരികൾ കേരളം സന്ദർശിച്ചാൽ തീർച്ചയായും ചെല്ലുന്നൊരിടമാണ് കോവളം. കോവളത്തിന് ലോക ടൂറിസം ഭൂപടത്തിൽ പ്രത്യേക സ്ഥാനമുണ്ട്. തിരകൾ വളരെ കുറവാണ് എന്നതാണിവിടുത്തെ പ്രത്യേകത. കോവളം ലൈറ്റ് ഹൗസ്, ഹാൽസിയൻ കൊട്ടാരം, ശിവഗിരി തീർത്ഥാടന കേന്ദ്രം എന്നിവ പ്രശസ്തമായ മറ്റു സ്ഥലങ്ങളാണ്.
വേളിയും പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്. അറബിക്കടലും വേളികായലും ചേരുന്ന ഇവിടം വേളി ടൂറിസ്റ്റ് വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. മഴമൂലം വേളി കായലിൽ വെള്ളം കൂടുമ്പോൾ കടലും കായലും തമ്മിൽ വേർതിരിച്ചിരിക്കുന്ന മണൽതിട്ട(പൊഴി) മുറിയുകയും കായൽ ജലം കടലിലേക്ക് ഒഴുകയും ചെയ്യുമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. കൂടാതെ ആക്കുളം, പൂവാർ, ശംഖുമുഖം ബീച്ച്, സർക്കാർ കലാ പ്രദർശനാലയം (മ്യൂസിയം), നെയ്യാർ അണക്കെട്ട്, പേപ്പാറ അണക്കെട്ട്, വന്യമൃഗസംരക്ഷണ കേന്ദ്രം എന്നിവയെല്ലാം ജില്ലയുടെ ടൂറിസം വളർച്ചയ്ക്ക് ആക്കം കൂട്ടുന്നവയാണ്.
വ്യവസായ മേഖല
ഇടത്തരവും വലുതുമായ ഒട്ടനവധി വ്യവസായ യൂണിറ്റുകൾ തിരുവനന്തപുരത്തുണ്ട്. സർക്കാർ ഉടമസ്ഥതയിൽ ഏതാണ്ട് ഇരുപതോളവും സ്വകാര്യ മേഖലയിൽ അറുപതിലധികവും ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി), കെൽട്രോൺ, ട്രാവൻകൂർ ടൈറ്റാനിയം, ഹിന്ദുസ്ഥാൻ ലാറ്റെക്സ് തുടങ്ങിയ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളാണ് ജില്ലയിലെ തൊഴിൽദാതാക്കളിൽ പ്രധാനികൾ. 30,000 ചെറുകിട വ്യവസായ യൂണിറ്റുകളിലായി ഏതാണ്ട് 1,15,000 തൊഴിലാളികൾ തിരുവനന്തപുരം
നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി തൊഴിലെടുക്കുന്നുണ്ട്. പരമ്പരാഗത തൊഴിൽമേഖലകളായ കയർ, കൈത്തറി എന്നിവയും ജില്ലയിൽ പ്രമുഖമാണ്.
വ്യവസായ മേഖലയുടെ മികവാർന്ന വളർച്ചയ്ക്ക് തടസമാകുന്നത് തുറമുഖങ്ങളുടെ വികസനത്തിലെ പോരായ്മയാണ്. അതിനാൽ കച്ചവടപ്രവർത്തനങ്ങളും നഗരത്തിൽ വളരെ കുറവാണ്. വിഴിഞ്ഞം തുറമുഖത്ത് നിർമിക്കാനുദ്ദേശിക്കുന്ന ആഴക്കടൽ കണ്ടെനർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ ഇതിനൊരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വ്യവസായ രംഗം. നഗരത്തോട് ചേർന്നു കിടക്കുന്ന തുറമുഖം എന്ന പ്രത്യേകതയ്ക്കു പുറമേ, അന്താരാഷ്ട്ര കപ്പൽ മാർഗത്തിനും കിഴക്കു പടിഞ്ഞാറ് ഷിപ്പിംഗ് ആക്സിസിനും അടുത്തു കിടക്കുന്നതും, പ്രവർത്തന ക്ഷമമാക്കാൻ ഡ്രെഡ്ജിങ്ങ് ആവശ്യമില്ലാത്തതും വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ചിത്രാഞ്ജലി ഫിലിം കോംപ്ലക്സ്, കിൻഫ്ര അപ്പാരൽ പാർക്ക്, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, കേരള ഹൈ ടെക്ക് ഇൻഡസ്ട്രീസ് (കെൽടെക്ക്), ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റ്, കേരള ഓട്ടോമൊബീൽസ്, ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയ്സ് െ്രെപവറ്റ് ലിമിറ്റഡ് എന്നിവയാണ് വ്യവസായ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങൾ.
തലസ്ഥാന നഗരിയായതിനാൽ മറ്റ് ജില്ലകളിലേതിനാക്കാൾ പല അനുകൂല ഘടകങ്ങളും തിരുവനന്തപുരത്തിനുണ്ട്. വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ഗതാഗത സൗകര്യം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നീ കാര്യങ്ങളിൽ ജില്ല ഏറെക്കുറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
ഗതാഗത സംവിധാനം
കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരത്തെ ഗതാഗത സംവിധാനം മികച്ചതാണ്. ഐടിസേവന മേഖലയുടെ പെട്ടെന്നുള്ള വളർച്ചയും, സംസ്ഥാന തലസ്ഥാനമെന്ന പദവിയും, ടൂറിസം മേഖലയിലുണ്ടായ വൻ വളർച്ചയും തിരുവനന്തപുരത്തിന്റെ ഗതാഗത മേഖലയ്ക്ക് മേൽ വൻസമ്മർദ്ദത്തിനു കാരണമായെന്നും അനുമാനിക്കാം. സാധാരണ ജില്ലകളിൽ നിന്നു വ്യത്യസ്തമായി സുസ്ഥിര പുരോഗമനം എന്ന ആശയം ഗതാതഗരംഗത്തു നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ജില്ലയാണ് തിരുവനന്തപുരം. പുരോഗമനത്തിന്റെ ആദ്യപടി മെട്രോയോ, മോണോ റെയിലോ അല്ല മറിച്ച് ഫ്്ളൈ ഓവറുകളാണെന്ന ശാസ്ത്രീയ കാഴ്ചപ്പാട് ഇവിടെ കാണാൻ സാധിക്കും. മികച്ച വൺവേ സംവിധാനവും ഈ ജില്ലയ്ക്കു സ്വന്തം. എന്നിരുന്നാലും ഗതാഗത മേഖല അൽപ്പം കൂടെ നവീകരണം ആവശ്യപ്പെടുന്നുണ്ട്. നഗരത്തിന്റെ ജനസംഖ്യയ്ക്ക് ആനുപാതികമായി ഗതാഗതം വികസിച്ചിട്ടുണ്ടെങ്കിലും സന്ദർശകരുടെ എണ്ണകൂടുതലും, സമരങ്ങളുടെ ബാഹുല്യവും നഗരത്തെ തിരക്കേറിയ പ്രദേശമാക്കുന്നു. ജനറം സിറ്റിയുടെ വികസനത്തെ ആസ്പദമാക്കിയുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ പൂർണമായും നടപ്പിലാക്കിയാൽ തന്നെ അതിവേഗം വളരുന്ന നഗരമായി തിരവനന്തപുരത്തെ മാറ്റാം. അടിസ്ഥാന സൗകര്യ വികസനവും ഗതാഗത മേഖലയുടെ നവീകരണവും ഇതിലൂടെ സാധ്യമാക്കാം.
വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഒന്നാമത്
രാഷ്ട്രീയസിരാകേന്ദ്രം എന്നതിനൊപ്പം ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. കേരള സർവകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണകേന്ദ്രം, വിക്രം സാരാഭായ് ബഹിരാകാശകേന്ദ്രം തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്. 15 എൻജിനീയറിംഗ് കോളെജുകൾ, മൂന്ന് മെഡിക്കൽ കോളെജുകൾ, മൂന്ന് ആയുർവേദ കോളെജുകൾ, രണ്ട് ഹോമിയോ കോളേജുകൾ, മറ്റു മെഡിക്കൽ വിഭാഗങ്ങളിലുള്ള ആറ് കോളേജുകൾ, രണ്ട് നിയമ കലാലയങ്ങൾ തുടങ്ങി ഒട്ടേറെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നഗരത്തിലുണ്ട്.
ഇന്ത്യയിലെ തന്നെ പ്രമുഖമായ ഒരു മെഡിക്കൽ കോളേജാണ് തിരുവനന്തപുരത്തേത്. അഖിലേന്ത്യാ വൈദ്യശാസ്ത്ര ഇൻസ്റ്റിറ്റിയൂട്ട് എന്ന പദവിയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന ഒരു ചികിത്സാകേന്ദ്രമാണിത്. ദേശീയ പ്രശസ്തമായ മറ്റൊരു സ്ഥാപനമാണ് കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരം (സിഇടി). ടെക്നോപാർക്ക് ക്യാംപസിനകത്തു പ്രവർത്തിക്കുന്ന ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ്, ഐഐഐടിഎംകെ എന്നിവ മാനേജ്മെന്റ് വിദ്യാഭ്യാസമേഖലയിലെ ഉന്നത നിലവാരം പുലർത്തുന്ന രണ്ട് സ്ഥാപനങ്ങളാണ്. ശാസ്ത്രമാനവിക വിഷയങ്ങളിലും നിരവധി മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ ഉണ്ട്.
517 സർക്കാർ സ്കൂളുകളും 378 എയിഡഡ് സ്കൂളുകളും 58 അൺഎയിഡഡ് സ്കൂളുകളും ജില്ലയിലുണ്ട്. കേരളത്തിലെ ആദ്യ അന്തർദേശീയ വിദ്യാലയമായ തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂൾ 2003 ഓഗസ്റ്റ് മാസത്തിലാണ് തോന്നക്കലിൽ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ജില്ലയിലെ സാക്ഷരതാ നിരക്ക് 92.66 ശതമാനമാണ്.
ശാസ്ത്ര സാങ്കേതിക മേഖല
ബഹിരാകാശ ശാസ്ത്രം, വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ (ബയോ ടെക്നോളജി), വൈദ്യശാസ്ത്രം തുടങ്ങി വിവിധ മേഖലകളിലെ ഗവേഷണ വികസന പ്രവർത്തനങ്ങളുടെ കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, ദ്രവ ഇന്ധന സാങ്കേതിക കേന്ദ്രം, തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, ബ്രഹ്മോസ് എയ്റോസ്പെയ്സ് യൂണിറ്റ്, രാജീവ് ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രം, ട്രോപ്പിക്കൽ സസ്യ ഉദ്യാനവും ഗവേഷണ കേന്ദ്രവും, എൻഐഎസ്ടി, ഇന്ത്യൻ സ്വതന്ത്ര സോഫ്റ്റ്വെയർ ഫൗണ്ടേഷൻ, റീജ്യണൽ ക്യാൻസർ സെന്റർ, ശ്രീ ചിത്ര തിരുനാൾ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ട്, ഭൗമ ശാസ്ത്ര പഠനകേന്ദ്രം, കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം, പ്രിയ
ദർശിനി നക്ഷത്ര ബംഗ്ലാവ്, വികാസ പഠന കേന്ദ്രം, ഓറിയന്റൽ ഗവേഷണ കേന്ദ്രവും കയ്യെഴുത്ത് ഗ്രന്ഥശാലയും, കേരള പ്രധാന പാത ഗവേഷണ കേന്ദ്രം, കേരള മത്സ്യ ഗവേഷണ കേന്ദ്രം തുടങ്ങിയവയെല്ലാം ഇവിടുത്തെ പ്രധാന ഗവേഷണ കേന്ദ്രങ്ങളാണ്.
സർക്കാർ ജീവനക്കാരാൽ സമ്പന്നം
സംസ്ഥാനത്തിന്റെ തലസ്ഥാനവും ഭരണസിരാകേന്ദ്രവുമായതിനാൽ സർക്കാർ ജീവനക്കാരാൽ സമ്പന്നമാണ് ജില്ല. തിരുവനന്തപുരം നഗരത്തിന്റെ സാമ്പത്തികാവസ്ഥ പ്രധാനമായും സേവന മേഖലയെ കേന്ദ്രീകരിച്ച് തന്നെയാണ്. മൊത്തം തൊഴിലാളികളിൽ 60% സർക്കാർ ജീവനക്കാരാണ്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാന തലസ്ഥാനങ്ങളായ ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ രീതിയിൽ മാത്രമേ വൻകിട വ്യവസായ സംരഭങ്ങൾ തിരുവനന്തപുരത്തുള്ളൂ. എന്നാൽ വിവര സാങ്കേതിക വിദ്യ, മെഡിക്കൽ, ബയോ ടെക്നോളജി എന്നീ മേഖലകളിലെ വിപുലമായ തൊഴിൽശേഷിയും വികാസവും തിരുവനന്തപുരത്തിന്റെ സാമ്പത്തിക മേഖലയെ വളരെയേറെ പരിപോഷിപ്പിക്കുന്നുണ്ട്. പുതിയ സ്വകാര്യ ടെലിവിഷൻ സ്ഥാപനങ്ങളുടെ ഉദയം, സ്റ്റുഡിയോകൾ, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയവയുടെ വളർച്ചയും തിരുവനന്തപുരത്തിന് സമ്മാനിച്ചു.
വിമാനത്താവള നഗരം
തലസ്ഥാനത്തിന്റെ മാറ്റ് കുട്ടുന്നതിനായി ജില്ലയിൽ വിമാനത്താവള നഗരം വരാൻ പോകുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തോടനുബന്ധിച്ച് ചെറു വ്യാവസായിക നഗരം വികസിപ്പിക്കുന്ന എയ്റോപോളിസ് പദ്ധതിയുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര, ആഭ്യന്തര ടെർമിനലുകളെ ബന്ധിപ്പിച്ചാണ് എയ്റോപോളിസ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ബഹുതല ഗതാഗത സംവിധാനങ്ങളുള്ള മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ഹബ് ആയി ഈ മേഖല വികസിക്കും. ഇപ്പോഴുള്ള വ്യോമ, റോഡ് ഗതാഗത സംവിധാനങ്ങൾക്കു പുറമെ റെയിൽ ഗതാഗതം, കടൽ ഗതാഗതം, ഉൾനാടൻ ജലഗതാഗതം എന്നിവയ്ക്കും സംവിധാനം ഏർപ്പെടുത്തും. കടൽ ഗതാഗത സംവിധാനം വേഗത്തിൽ ഏർപ്പെടുത്താനാവും എന്നാണ് വിലയിരുത്തൽ.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചോ മോണോ റെയിൽ സംവിധാനം വഴിയോ ആയിരിക്കും റെയിൽ ഗതാഗതത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുക. കോവളം മുതൽ ആക്കുളം വരെ പാർവതീ പുത്തനാർ സജ്ജമാക്കി ഉൾനാടൻ ജലഗതാഗത സംവിധാനം ഏർപ്പെടുത്താനും പദ്ധതി വിഭാവനം ചെയ്യുന്നു. വിമാനത്താവളത്തിനു ചുറ്റും അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കിയാണ് എയ്റോപോളിസ് സാധ്യമാക്കുക.
ഇപ്പോൾ ഇവിടെയുള്ള എയർ ഇന്ത്യ ഹാംഗർ യൂണിറ്റുമായി ബന്ധപ്പെടുത്തി വിമാന അനുബന്ധ സാമഗ്രികളുടെ നിർമാണ യൂണിറ്റുകൾ, ചെറുകിട ഐടി പാർക്കുകൾ എന്നിവയും വിഭാവനം ചെയ്തിരിക്കുന്നു. കെഎസ്ഐഡിസിയാണ് പദ്ധതിയുടെ നോഡൽ ഏജൻസി. വിഎസ്എസ്സി, ടെക്നോപാർക്ക്, ബ്രഹ്മോസ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സിവിൽ ഏവിയേഷൻ എന്നിവയുടെ സാമ്പത്തിക സാങ്കേതിക സഹായമുണ്ടാവും.
ഇൻഫോടെയ്ൻമെന്റ്
സിനിമാ വ്യവസായത്തിന്റെയും കേന്ദ്രമാണ് തിരുവനന്തപുരം. രാഷ്ട്രീയ പ്രാധാന്യമുള്ള മിക്ക സിനിമകളുടെയും ഷൂട്ടിങ് കേന്ദ്രീകരിക്കുന്നത് തിരുവനന്തപുരത്താണ്. ചിത്രാഞ്ജലി, മെറിലാന്റ് എന്നീ രണ്ട് ചലച്ചിത്ര സ്റ്റുഡിയോകൾ നഗരത്തിലുണ്ട്. ടെക്നോപാർക്കിനടുത്തുള്ള (ചന്തവിള) കിൻഫ്ര ഫിലിം ആൻഡ് വീഡിയോപാർക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ആനിമേഷൻ ചലച്ചിത്ര നിർമാണ സ്ഥാപനങ്ങളിലൊന്നാണ്. ഇരുപതിലധികം സിനിമാ തിയെറ്ററുകൾ ജില്ലയിലുണ്ട്. എല്ലാ വർഷവും ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന അന്തർദേശീയ ചലച്ചിത്രോത്സവം ഇന്ത്യയിലെ തന്നെ പ്രധാന ചലച്ചിത്രോത്സവങ്ങളിലൊന്നായി കണക്കാക്കുന്നു. ലോകസിനിമകൾ ഇടം പിടിക്കുന്ന മേള ലോകപ്രശസ്ത സംവിധായകരും സിനിമാ പ്രവർത്തകരും ആസ്വാദകരുമെല്ലാം സംഗമിക്കുന്നയിടമാണ്.
ഒട്ടു മിക്ക മലയാളം ടിവി ചാനലുകളും തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ദൂരദർശൻ 1981ൽ ഇവിടെനിന്നും സംപ്രേഷണം ആരംഭിച്ചു. 1993ൽ സംപ്രേഷണം ആരംഭിച്ച ഏഷ്യാനെറ്റ് ആണ് ആദ്യത്തെ സ്വകാര്യ മലയാളം ചാനൽ. തിരുവനന്തപുരം ആസ്ഥാനമായ മറ്റു ചാനലുകൾ സൂര്യ ടിവി, അമൃത ടിവി, കൈരളി ടിവി എന്നിവയാണ്. ആകാശവാണിയുടെ എഎം സ്റ്റേഷനും (1161 MHz) എഫ്എം സ്റ്റേഷനും(101.9 MHz) ഇവിടെയുണ്ട്. ഇതു കൂടാതെ മലയാളത്തിലെ ആദ്യ സ്വകാര്യ കമ്മ്യൂണിറ്റി എഫ്എം റേഡിയോ സ്റ്റേഷൻ ആയ `റേഡിയോ ഡിസി' 2006 ജനുവരിയിൽ ഇവിടെ നിന്ന് പ്രവർത്തനമാരംഭിച്ചു..
തന്ത്രപരമായ പ്രാധാന്യം
ദക്ഷിണഭാരതത്തിലെ തന്ത്രപ്രധാനമായ ഒരു നഗരമാണ് തിരുവനന്തപുരം. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ നഗരങ്ങളിലൊന്ന് എന്ന നിലയിൽ തിരുവനന്തപുരത്തിന് സൈനികമായും വായുഗതാഗത സംബന്ധമായും പ്രാ
ധാന്യമുണ്ട്.
ഇന്ത്യൻ വായുസേനയുടെ ദക്ഷിണ വായുസേനാ കമാന്റ് (SAC)ആസ്ഥാനമായ ആക്കുളം ഇവിടെയാണ്. പാങ്ങോട് സ്ഥിതിചെയ്യുന്ന ഗൂർഖ റെജിമെന്റ്, പള്ളിപ്പുറത്ത് സ്ഥിതിചെയ്യുന്ന സിആർപിഎഫ് എന്നീ സൈനിക അർധസൈനി
ക സേനകളുടെ ആസ്ഥാനങ്ങളും ജില്ലയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കൂടാതെ അന്തർദേശീയ കപ്പൽ ഗതാഗത മാർഗവും പൂർവപശ്ചിമ നാവിക ഗതാഗത അച്ചുതണ്ടും നഗരത്തിനോട് അടുത്ത് കിടക്കുന്നു.
വിഴിഞ്ഞം യാഥാർത്ഥ്യമാകണം
കെ മുരളീധരൻ
എംഎൽഎ, വട്ടിയൂർക്കാവ്
തലസ്ഥാനത്തിന്റെ റോഡ് വികസനം സമയബന്ധിതമായി പുരോഗമിക്കുകയാണ്. റോഡ് വികസനത്തിന്റെ ആദ്യഘട്ടം ഇപ്പോൾ പൂർത്തിയായി. ഇനി രണ്ടാംഘട്ടമാണ് പൂർത്തിയാകേണ്ടത്. കരമന-കളിയിക്കാവിള റോഡ്് പുനരുദ്ധാരണവും ആദ്യഘട്ടം പിന്നിട്ടു. റോഡിന് ഭൂമി വിട്ടുകൊടുത്തവർക്ക് തുക വിതരണം ചെയ്യുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിലും റോഡ് നിർമാണം പൂർത്തിയാവുന്നു. അതോടെ കന്യാകുമാരി അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് തിരുവനന്തപുരം വഴിയുള്ള യാത്ര സുഖമമാകും. അടിസ്ഥാന സൗകര്യ വികസനരംഗത്ത് നിർണായകമായേക്കാവുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ ഇതുവരെ ഒരു വ്യക്തത ഉണ്ടായിട്ടില്ല. ബന്ധപ്പെട്ടവർ ഇതിനൊരു വഴി കണ്ടത്തെണ്ടത് അത്യാവശ്യമാണ്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് റെയിൽ ഗതാഗതത്തിന്റെ കാര്യത്തിൽ തിരുവനന്തപുരം ഏറെ മുന്നിലാണ്. പക്ഷേ, ട്രെയിനുണ്ടെങ്കിലും അത് നിർത്താൻ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. നേമം റെയിൽവേ ഷെൽട്ടർ, ഫണ്ടില്ലാത്തതിനാ ൽ നിർമാണം തുടങ്ങാനായിട്ടില്ല. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനോട് അടുത്ത് കിടക്കുന്ന കൊച്ചുവേളി സ്റ്റേഷന്റെ വികസന കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തിൽ മൂന്നാം ഘട്ടം പൂർത്തീകരിക്കുവാൻ പുതിയ സ്ഥലം കണ്ടെത്തേണ്ടതുണ്ട്.
ജില്ല അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് മാലിന്യപ്രശ്നം. വിളപ്പിൽശാല സമരം വിജയിച്ചതോടെ ജില്ലയിലെവിടെയും മാലിന്യ സംസ്കരണ കേന്ദ്രം തുടങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ വൈര്യം മറന്ന് കോർപ്പറേഷനും ഭരണകർത്താക്കളും ജനപ്രതിനിധികളും ഒന്നിച്ചു നിൽക്കണം. സംഘർഷത്തിന്റെ സ്ഥിതി അവസാനിപ്പിക്കണം. നിലവിൽ പാറ്റൂരിൽ ഒരു പ്ലാന്റ് സ്ഥാപിക്കാൻ സാധിച്ചിട്ടുണ്ട്. അത് മാതൃകയാക്കി മറ്റിടങ്ങളിലും പ്ലാന്റുകൾ വരേണ്ടതുണ്ട്.
വട്ടിയൂർക്കാവ് മണ്ഡലം നോക്കുകയാണെങ്കിൽ കൂടുതൽ പ്രാധാന്യം നൽകുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനും ദരിദ്ര വിഭാഗങ്ങളുടെ പുനരുദ്ധാരണത്തിനുമാണ്. വട്ടിയൂർക്കാവ് ജംക്ഷൻ വികസനം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കുകയാണ്. കഴിഞ്ഞ കാലങ്ങളിൽ പൂർത്തിയാക്കിയ മരുതംകുഴി പാലം, 2.69 കോടി രൂപ ചെലവിൽ നിർമിച്ച കുണ്ടമന കടവ് പാലം തുടങ്ങിയവ അടിസ്ഥാനവികസനരംഗത്ത് വട്ടിയൂർക്കാവ് മണ്ഡലം കൈവരിച്ച നേട്ടങ്ങളാണ്.
ഇ എം നജീബ്
ചെയർമാൻ, എടിഇ ഗ്രൂപ്പ്
തിരുവനന്തപുരം ജില്ലയ്ക്ക് 25 വർഷം പഴക്കമുള്ള മാസ്റ്റർ പ്ലാനാണുള്ളത്. ജില്ലയുടെ സമഗ്ര വികസനത്തിന് ദീർഘ വീക്ഷണമുള്ളതും ആസൂത്രിതവുമായ പുതിയ മാസ്റ്റർ പ്ലാൻ ആവശ്യമാണ്. വിഴിഞ്ഞം പോർട്ട് എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണം. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന്റെ മൂന്നാം ഘട്ടം, റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടം, ടെക്നോപാർക്കിന്റെ വികസനം എന്നിവയെല്ലാം കാലാനുസൃതമായി നടപ്പിലാക്കുന്നത് ജില്ലയുടെ വികസനത്തിൽ വലിയ മുന്നേറ്റമുണ്ടാക്കും. മോണോ റെയിൽ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണം. ജില്ലയിലുടനീളം സാറ്റലൈറ്റ് സിറ്റികൾ ഉണ്ടാകേണ്ടതും പ്രാധാന്യമർഹിക്കുന്ന വിഷയമാണ്. നഗരം മാത്രമല്ല, നഗരത്തോടനുബന്ധിച്ച മറ്റ് സ്ഥലങ്ങളും സിറ്റിയായി വികസിക്കണം.
ഡോ. ഷിബുരാജ് എം
സിഎംഡി, ശോഭിത സോളാർ
കേരളത്തിലെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്താൽ തിരുവനന്തപുരം ജില്ലയിൽ വ്യവസായങ്ങൾ കുറവാണെന്ന് കാണാൻ കഴിയും. അതിനുള്ള പ്രധാന കാരണം ജില്ലയുടെ സ്ഥാനം തെക്കേ അറ്റത്തായതുകൊണ്ടാണ്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അനുകൂല നടപടികളുണ്ടാകണം. അതിന് പ്രധാനമായി സർക്കാരിന്റെ ഭാഗത്തു നി ന്നും എംഎസ്എംഇ മേഖലയ്ക്ക് പ്രോ ത്സാഹനം നൽകണം. വിഴിഞ്ഞം പോലുള്ള വൻ പദ്ധതികൾ ഉടൻ നടപ്പാക്കണം. കൂടുതൽ ഹൈപ്പർ മാർക്കറ്റുകൾ വരണം, കൊച്ചിയിൽ മെട്രോ റെയിൽ വരുന്നത് പോലെ തിരുവനന്തപുരത്തും മെട്രോ റെയിൽ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണം. ഇതെല്ലാം ജില്ലയിൽ വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കും. ഊർജ രംഗത്താണെങ്കിൽ സോളാർ വൈദ്യുത പദ്ധതികൾ ആരംഭിക്കാനുള്ള സാഹചര്യങ്ങളും ജില്ലയിലുണ്ട്.
നാണു വിശ്വനാഥൻ
മാനേജിംഗ് ഡയറക്ടർ,
നാണൂസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്
കൊച്ചിയിലെപ്പോലെ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററുകൾ ഇവിടെയും വരണം. നമ്മുടെ നാടിന് അത്ര പരിചിതമല്ലാത്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയാണ് ഷിപ്പിംഗ് ആൻഡ് സോജിസ്റ്റിക്സ്, എക്സ്പോർട്ട് ആൻഡ് ഇംപോർട്ട്, ക്ലിയറിംഗ് ഫോർവേഡിംഗ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് മുതലായവ. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ജില്ലയിൽ ഈ മേഖലയിൽ അനന്തമായ സാധ്യതകളാണ് വരാൻ പോകുന്നത്. ജനാധിപത്യ വ്യവസ്ഥിതിയിൽ സമരങ്ങൾ അനിവാര്യമാണെങ്കിലും ഇത് മറ്റുള്ളവരെയും വ്യവസായങ്ങളെയും ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത്. ജില്ലയിലെ കുടിവെള്ള പ്രശ്നങ്ങൾ, മാലിന്യ നിർമാർജനം ഇവയെല്ലാം പരിഹരിക്കണം. കൂടാതെ ജില്ലയിൽ പുതിയ ഫ്ളൈഓവറുകളും റോഡുകളും വരണം. ഇതിന്റെയെല്ലാം കരാർ പ്രൈവറ്റ് ഏജൻസികൾക്ക് കൊടുക്കുമ്പോൾ മേൽനോട്ടത്തിന് മറ്റൊരു ഏജൻസിയുള്ളത് നല്ലതായിരിക്കും. അഴിമതി കുറയ്ക്കാനും നിർമാണം കൃത്യമായിട്ട് നടക്കാനും ഇത് സഹായകമാകും.
അഡ്വ. കെ ചന്ദ്രിക
മേയർ, തിരുവനന്തപുരം
കോർപ്പറേഷൻ.
ജില്ലയിലെ വികസനം പ്രധാനമായും മൂന്ന് കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഒന്നാമതായി വിഴിഞ്ഞം തുറമുഖമാണ്. അത് വരുന്നതോടെ തിരുവനന്തപുരം സിംഗപ്പൂരിനേക്കാൾ വലിയൊരു സിറ്റിയായിട്ട് മാറും. രണ്ടാമതായി ജില്ലയിൽ ഒരു ഹൈക്കോടതി ബെഞ്ച് വരണമെന്നതാണ്. ഒരു ഹൈക്കോടതി ബെഞ്ച് വരുകയാണെങ്കിൽ വർഷത്തിൽ 100 കോടി രൂപ വരെ ലാഭിക്കാൻ സാധിക്കും. അതുപോലെ ദേശീയ പാതയുടെ വികസനമാണ്. ഈ മൂന്നെണ്ണമാണ് തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റാൻ പോകുന്ന കാര്യങ്ങൾ. പിന്നെ വേണ്ടത് സാമൂഹ്യമായ വികസനമാണ്. ദരിദ്ര ജനവിഭാഗങ്ങൾക്ക് വേണ്ടിയുള്ള നിരവധി വികസനപ്രവർത്തനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നം സ്ഥലമില്ലായ്മയും മാലിന്യനിർമാർജനവുമാണ്.
സി ചന്ദ്രമോഹൻ
പ്രസിഡന്റ്, ചേംബർ ഓഫ് കൊമേഴ്സ് ആൻഡ്
ഇൻഡസ്ട്രി, തിരുവനന്തപുരം
ജില്ലയുടെ സമഗ്രവികസനത്തിനായി വിഴിഞ്ഞം പ്രോജക്ടിനാണ് ഇപ്പോൾ ഊന്നൽ നൽകേണ്ടത്. തിരുവനന്തപുരത്തിന്റെ ഇപ്പോൾ കാണുന്ന വികസനത്തിലെല്ലാം ചേംബർ വഹിച്ച പങ്ക് വളരെ വലുതാണ്. ജില്ലയിൽ ഐടി വ്യവസായം തന്നെയാണ് ഇപ്പോൾ മുന്നിട്ട് നിൽക്കുന്നത്. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാൻ വ്യവസായ പാർക്കുകൾ കൂടുതൽ സൗകര്യങ്ങളോടെ വരണം. ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിലെ വ്യസായികൾക്കുള്ള നിയമവ്യവസ്ഥകൾക്കെല്ലാം മാറ്റങ്ങൾ വരണം. വ്യവസായവകുപ്പിന്റെ ഭാഗത്തു നിന്നും ഇതിനൊരു തിരുത്തൽ വരണം. ജനങ്ങൾക്ക് വ്യവസായം തുടങ്ങുന്നതിനുള്ള നയങ്ങൾ ഗവൺമെന്റ് കൊണ്ടുവരണം. അടിസ്ഥാന സൗകര്യവികസനത്തിൽ ജില്ല വളരെ പുറകിൽ തന്നെയാണ്. ടെക്നോപാർക്കിൽ കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണെങ്കിൽ പല മാറ്റങ്ങളുണ്ടാകും.
|
http://www.emergingkerala.in/detail_news.php?id=679
|
|
|